ഡൽഹി; കൊച്ചി തീരത്ത് ഇറാൻ യുദ്ധകപ്പലിനും നാവികർക്കും സംരക്ഷണം നൽകി ഇന്ത്യ. ശ്രീലങ്കക്ക് തെക്ക് ഭാഗത്ത് ‘ഐറിസ് ദേന’ കപ്പൽ മുങ്ങിയ സംഭവത്തിന് മുമ്പ് ഇറാൻ ഇതേ മേഖലയിലുണ്ടായിരുന്ന തങ്ങളുടെ മറ്റൊരു കപ്പലായ ‘ഐറിസ് ലവന്’ വേണ്ടി ഇന്ത്യയെ സമീപിക്കുകയായിരുന്നു.
സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ കൊച്ചി തീരത്ത് അടുപ്പിക്കൽ അനിവാര്യമാണെന്ന് പറഞ്ഞാണ് ഫെബ്രുവരി 28ന് ഇന്ത്യയെ സമീപിച്ചിരുന്നത്. അതിന് അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആ കപ്പൽ ഈ മാസം ഒന്നിന് കൊച്ചി തീരത്തണയുകയും ചെയ്തു. ഈ മാസം നാല് തൊട്ട് അതിലെ 183 ജീവനക്കാരെയും കൊച്ചി നാവിക സേനാ സംവിധാനങ്ങളിൽ താമസിപ്പിച്ചിരിക്കുകയാണെന്നും വിദേശ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിയൻ പടക്കപ്പലിന് ഇന്ത്യൻ തീരത്ത് അഭയം നൽകിയതും നയതന്ത്രപരമായി ശ്രദ്ധേയമാണ്.
നേരത്തെയും ഇറാന്റെ രണ്ട് കപ്പലുകൾ സമാനമായ രീതിയിൽ ഇന്ത്യൻ തീരങ്ങളിൽ നങ്കൂരമിട്ടിരുന്നു. തകരാറുകൾ പരിഹരിച്ച ശേഷം കപ്പൽ ഉടൻ മടങ്ങുമെന്നാണ് സൂചന. കൊച്ചിയിൽ കപ്പലിന് ആവശ്യമായ അറ്റകുറ്റപ്പണികളും ക്രമീകരണങ്ങളും നടത്താനുള്ള സൗകര്യവും നേവൽ അധികൃതർ നൽകിയിട്ടുണ്ട്.
