കോഴിക്കോട്: മീഡിയ വൺ -മാധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചതുമായി ബന്ധപ്പെട്ട കേസിൽ സുരേഷ് ഗോപി ഈ മാസം 15-ന് പോലീസിനു മുന്നിൽ ഹാജരാകും. നവംബർ 18-ന് മുമ്പ് സ്റ്റേഷനിൽ ഹാജരാകണമെന്നു കാണിച്ച് നടക്കാവ് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു.
മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ഐ.പി.സി. 354 എ. പ്രകാരം ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്ന വകുപ്പിൽ ആണ് സുരേഷ്‌ഗോപിക്കെതിരെ കേസെടുത്തത്. മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതി പീന്നിട് നടക്കാവ് പോലീസിന് കൈമാറിയിരുന്നു
കോഴിക്കോട് ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ, ബിജെപി നേതാക്കൾക്കൊപ്പം സ്വകാര്യ ഹോട്ടലിൽവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ സംഭവം ഉണ്ടായത്. മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നല്കുന്നതിനിടയിൽ, സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചു കൊണ്ട് സംസാരിക്കുകയും, പിന്നീട് അത് വൻ ആരോപണങ്ങൾക്ക് വഴിവെക്കുകയായിരുന്നു. ഒക്ടോബർ 27-നാണ് കേസിനാസ്പദമായ സംഭവം.
കേസിൽ പരാതിക്കാരിയുടെ മൊഴി പോലീസും മജിസ്ട്രേറ്റും രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാർ, അന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ എന്നിവരിൽനിന്നും പോലീസ് മൊഴിയെടുത്തിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് സുരേഷ്‌ഗോപിക്കെതിരെ കേസ് എടുത്തതെന്ന വിമർശനം ശക്തമാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ സിപിഎം നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു . എന്നാൽ ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ റിയാസ് ഒഴിഞ്ഞു മാറുകയായിരുന്നു

