പത്തനംതിട്ട: അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ. അപകടത്തില്‍ പരുക്കേറ്റ 17കാരൻ നെല്ലിക്കാല സ്വദേശി സുധീഷിനെയാണ് വഴിയിൽ ഉപേക്ഷിച്ചത്.
സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്.
ഇന്നലെ രാത്രി 9.15 നാണ് സംഭവം. സുധീഷിന്‍റെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് സഹദിനെതിരെ ആറന്‍മുള പൊലീസ് കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
രാത്രി എട്ടരയോട് കൂടി സഹദ് സുധീഷിനെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയതാണ്. പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ രാത്രി 9:11 ഓടെ ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. എസ്‌എൻഡിപി ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പിൻസീറ്റ് യാത്രക്കാരനായിരുന്ന സുധീഷ് റോഡില്‍ തലയടിച്ചാണ് വീണതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
വീണിടത്ത് നിന്ന് എഴുന്നേറ്റ സഹദ് ചലനമറ്റ് കിടന്ന സുധീഷിനെ തിരിഞ്ഞുനോക്കാതെ ബൈക്കെടുത്ത് പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. തുടർന്ന് പരിസരത്തുണ്ടായിരുന്നവർ മുങ്ങാൻ ശ്രമിച്ച സഹദിനെ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിച്ചു.

