മലപ്പുറം: പതിനാലുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവും ഏഴുലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാനച്ഛൻ പെൺകുട്ടിയെ 12 വയസ് മുതൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുക ആയിരുന്നു. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ രണ്ടാനച്ഛനെ മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്.
തമിഴ്‌നാട് സ്വദേശികളാണ് കുടുംബം. മലപ്പുറത്തെ പല വാടക കോർട്ടേഴ്‌സുകളിലായിട്ടായിരുന്നു ഇവർ താമസിച്ചിരുന്നത്. അമ്മ വീട്ടു ജോലിക്ക് പോയതിന് ശേഷമാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഭയന്നു പോയ കുട്ടി വിവരം അരോടും പറഞ്ഞിരുന്നില്ല.
2020 മുതലായിരുന്നു നിരന്തര പീഡനം. ഒരിക്കൽ കൂട്ടുകാരിയുമൊത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പ്രതി ബലം പ്രയോഗിച്ച് വീട്ടിൽ വിളിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു. പിന്നാലെ കുട്ടി പീഡന വിവരം സുഹൃത്തിനോട് പറയുകയായിരുന്നു. കൂട്ടുകാരിയുടെ നിർദ്ദേശ പ്രകാരം കുട്ടി സംഭവം അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മയാണ് പൊലീസിൽ പരാതി നൽകിയത്
കേസിൽ 12 സാക്ഷികളെയും 24 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സംഭവത്തിനുശേഷം കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റിയിരുന്നു. 2022ൽ ഇവിടെ നിന്നും അമ്മയുടെ സംരക്ഷണയിൽ വിട്ട കുട്ടിയെ പ്രതി വീണ്ടും ലൈംഗികമായി ഉപദ്രവിച്ചു. നിലവിൽ ഈ കേസ് കോടതിയുടെ പരിഗണയിലാണ്.

