ആലപ്പുഴ: “എന്റെ മരണത്തിന് കാരണം കേരള സർക്കാർ; ഞാൻ കൃഷി ചെയ്ത നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ എനിക്ക് കാശ് തന്നില്ല. ഞാൻ പരാജയപ്പെട്ടുപോയ കർഷകൻ”
കൃഷി ചെയ്ത നെല്ല് സർക്കാരിന് നൽകിയിട്ടും,സർക്കാർ പണം നല്കാത്തതിനെത്തുടർന്നുണ്ടായ കടബാധ്യതയെത്തുടർന്ന് ആത്‍മഹത്യ ചെയ്ത പ്രസാദിന്റെ അവസാന വാക്കുകൾ ആണിത്.
കടബാധ്യതയെ തുടർന്നാണ് നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) ആത്മഹത്യ ചെയ്തത്. മരണത്തിന് തൊട്ടുമുൻപുള്ള മുൻപുള്ള ഫോൺ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. സർക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും,പിആർഎസ് കുടിശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നും സംഭാഷണത്തിൽ പ്രസാദ് വ്യക്തമാക്കുന്നുണ്ട്. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രസാദ്.
“ഞാൻ പരാജയപ്പെട്ടു പോയ കർഷകനാ. കുറേ ഏക്കറുകൾ നിലം ഞാൻ കൃഷി ചെയ്തു. കൃഷി ചെയ്തിട്ട് നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ നമുക്ക് കാശ് തന്നില്ല. ഞാൻ തിരിച്ച് ലോൺ ചോദിച്ചു. ലോൺ ചോദിച്ചപ്പോൾ പിആർഎസ് കുടിശികയുള്ളതുകൊണ്ട് ലോൺ തരില്ലെന്ന് പറഞ്ഞു. എന്തു പറയാനാ..ഞാൻ പരാജയപ്പെട്ടുപ്പോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി. 20 കൊല്ലം മുൻപ് മദ്യപാനം നിർത്തിയവനാ. പക്ഷേ ഇപ്പോ ഞാൻ വീണ്ടും മദ്യപാനം തുടങ്ങി. സഹോദരാ നിങ്ങൾ എനിക്കു വേണ്ടി ഫൈറ്റ് ചെയ്യണം. ഞാൻ പരാജയപ്പെട്ടു പോയി. എനിക്ക് നിൽക്കാൻ മാർഗമില്ല. ഞാൻ കൃഷി ചെയ്ത നെല്ല് സർക്കാരിന് കൊടുത്തു. സർക്കാര് എനിക്ക് കാശ് തന്നില്ല. ഞാനിപ്പോൾ കടക്കാരനാണ്. ഞാൻ മൂന്നേക്കർ ഇപ്പോൾ കൃഷിയിറക്കിയിട്ടുണ്ട്. അതിന് വളമിടാനുമൊന്നും കാശില്ല. ഞാൻ ലോണിനു വേണ്ടി അപേക്ഷിച്ചപ്പോൾ അവര് പറയുന്നത് പിആർഎസ് കുടിശികയാണെന്നാ” പ്രസാദിന്റെ സംഭാഷണം ഇങ്ങിനെ.
എന്റെ മരണത്തിന് കാരണം കേരള സർക്കാരും, എസ് ബിഐ, ഫെഡറൽ ബാങ്ക്, വിജയ ബാങ്ക് എന്നിവരാണെന്ന് വ്യക്തമാക്കിയുള്ള പ്രസാദിന്റെ മരണക്കുറിപ്പും പുറത്തവന്നിട്ടുണ്ട്

