ഒരു വശത്ത് ബംഗ്ലദേശ് കത്തിയെരിയുമ്പോൾ മറുവശത്ത് ‘മാംഗോ ഡിപ്ലോമസി’യിലൂടെ ഇന്ത്യയിലെ പ്രതിപക്ഷ എംപിമാരിലേക്ക് എത്താൻ നീക്കവുമായി പാകിസ്ഥാൻ. ഡൽഹി ആസ്ഥാനമായുള്ള പാകിസ്ഥാൻ ഹൈക്കമ്മീഷണർ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ 7 ഇന്ത്യൻ എംപിമാർക്ക് മാമ്പഴപ്പെട്ടികൾ അയച്ചതായി ബിജെപി അവകാശപ്പെട്ടു. നേരത്തെ തൊട്ട് ‘മാമ്പഴ നയതന്ത്രം’ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധങ്ങളിൽ സൗഹാർദ്ദത്തിൻ്റെ ഒരു മാർഗമായി ഉപയോഗിച്ചുവരുന്നതാണ്.
രാഹുൽ ഗാന്ധിക്കും മറ്റ് പ്രതിപക്ഷ എംപിമാർക്കും പാകിസ്ഥാൻ എംബസിയിൽ നിന്ന് മാമ്പഴം ലഭിച്ചതിന് പിന്നാലെ ബിജെപി പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. തിരഞ്ഞെടുക്കപ്പെട്ട 7 ഇന്ത്യൻ എംപിമാർക്ക് എന്തിനാണ് പാകിസ്ഥാൻ ഹൈക്കമ്മീഷൻ മാമ്പഴത്തിൻ്റെ പെട്ടി അയക്കുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററിൽ ചോദിച്ചു. രാഹുൽ ഗാന്ധി, കപിൽ സിബൽ, ശശി തരൂർ, മൊഹിബുള്ള നദ്‌വി, സിയ ഉർ റഹ്മാൻ ബർക്ക്, അഫ്‌സൽ അൻസാരി, ഇഖ്‌റ ഹസൻ എന്നിവർക്കാണ് മാമ്പഴം ലഭിച്ചത്.
പാക്കിസ്ഥാനുമായി അവർക്ക് ബന്ധം- ഗിരിരാജ് സിംഗ്
‘രാഹുലിന് ഉത്തർപ്രദേശിൽ നിന്നുള്ള മാമ്പഴം ഇഷ്ടമല്ല, എന്നാൽ രാഹുലിനും അദ്ദേഹത്തിൻ്റെ തുക്‌ഡെ തുക്‌ഡെ സംഘത്തിനും പാകിസ്ഥാനിൽ നിന്ന് മാമ്പഴം ലഭിക്കുമ്പോൾ അതിൻ്റെ രുചി ഇഷ്ടമാണ്! മാംഗോ ഡിപ്ലോമസിയിൽ പാകിസ്ഥാനുമായി എന്തെങ്കിലും കരാർ ഉണ്ടാക്കുന്നുണ്ടോ?’,കേന്ദ്രമന്ത്രി ഗിരിരാജ് എക്‌സിൽ കുറിച്ചു.
‘യുപിയിലെ മാമ്പഴം തനിക്ക് ഇഷ്ടമല്ലെന്ന് രാഹുൽ ഗാന്ധി കുറച്ച് മുമ്പ് പറഞ്ഞിരുന്നു. പാകിസ്ഥാൻ എംബസി മാമ്പഴം അയച്ചുകൊടുത്തിട്ടുണ്ട്. മോദിയെ പുറത്താക്കാൻ നിങ്ങൾ പാകിസ്ഥാനോട് പുതിയ എന്തെങ്കിലും ആവശ്യപ്പെടാൻ പോയിട്ടുണ്ടോ? അവർക്ക് പാകിസ്ഥാനുമായി മോശമായ ബന്ധമാണുള്ളത്.
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും മാമ്പഴത്തെ ഒരു പരമ്പരാഗത നയതന്ത്ര ആയുധമായി കരുതിയിരുന്നു. ഷെയ്ഖ് ഹസീന അധികാരമേറ്റതിന് ശേഷം മിക്കവാറും എല്ലാ വർഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാമ്പഴം അയച്ചുകൊടുക്കാറുണ്ടായിരുന്നു. നേരത്തെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും അവർ മാമ്പഴം അയച്ചിരുന്നു.
2015ൽ പാക്കിസ്ഥാൻ അതിർത്തിയിൽ നടന്ന വെടിവെപ്പ് സംഭവങ്ങൾക്കിടെ ‘മാംഗോ ഡിപ്ലോമസി’യിലൂടെ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗഹൃദത്തിൻ്റെ കരം നീട്ടിയതും ശ്രദ്ധേയമാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നവാസ് ഷെരീഫ് മാമ്പഴം അയച്ചിരുന്നു. പ്രധാനമന്ത്രി മോദിക്ക് പുറമെ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്കും പാക്കിസ്ഥാനിൽ നിന്ന് മാമ്പഴം അയച്ചിരുന്നു.

