ഡൽഹി: ഇന്ത്യയുടെ പേര് മാറ്റ വിവാദം നിലനിൽക്കെ, ജി-20 വേദിയിലും ശ്രദ്ധേയമായി ‘ഭാരതം’. ഉദ്ഘാടന പ്രസംഗവേദിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിൽ രേഖപ്പെടുത്തിയത് ഭാരതം എന്ന് തന്നെ.
ദൽഹി- പ്രഗതി മൈതാനത്ത് -ഭാരത് മണ്ഡപത്തിൽ ആണ് ലോകനേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി നടക്കുന്നത്. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയത് വൻ ചർച്ചകൾക്ക് വഴിയിട്ടിരുന്നു.
പ്രധാന മന്ത്രിയുടെ ഇൻഡോനേഷ്യൻ യാത്രയിൽ ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നും രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ എന്ന പേര് ഭാരതം എന്നാക്കി മാറ്റാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന വിവാദം ശക്തമായിരിക്കെയാണ്, ജി 20 ഉച്ചകോടി ഉത്ഘാടന വേദിയിൽ, കേന്ദ്ര സർക്കാർ വീണ്ടും നയം വ്യക്തമാക്കുന്നത്.
ഇന്ത്യ എന്ന പേരിന് പകരം ഭാരതം എന്ന് ഉപയോഗിക്കമെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭഗവത് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ്, കേന്ദ്ര സർക്കാരിന്റെ ‘ഭാരത്’ പേരുമാറ്റവും എന്നത് ശ്രദ്ധേയമാണ്.

