ഡൽഹി: മോർഫ് ചെയ്ത വ്യാജ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി രാജീവ് ചന്ദ്രശേഖർ. കള്ളരേഖയുണ്ടാക്കുകയും തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുകയും ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ നിർവാഹക സമിതിയംഗവുമായ ജെ. മോസസ് ജോസഫ് ഡിക്രൂസിനെതിരെയാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പരാതി നൽകിയത്.
ഇ പി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉന്നയിക്കാനായി രാജീവ് ചന്ദ്രശേഖറിന്റെ പഴയൊരു ഫോട്ടോ മോർഫ് ചെയ്ത് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി.
രാജീവ് ചന്ദ്രശേഖറിനൊപ്പം കേന്ദ്രമന്ത്രി കുമാരി പ്രതിമ ഭൗമിക് നിൽക്കുന്ന, 2023 ഓഗസ്റ്റ് 4ന് എടുത്ത ഫോട്ടോയിൽ കൃത്രിമം കാണിച്ച് ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ മുഖം മോർഫ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കാനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ ഏർപ്പെട്ടുവെന്നാണ് ഡിക്രൂസിനെതിരായ പരാതി. ഈ ചിത്രം ഫേസ്ബുക്കും വാട്ട്സാപ്പും ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

